Psalms 66

സംഗീതപ്രമാണിക്കു; ഒരു ഗീതം; ഒരു സങ്കീൎത്തനം.

1സൎവ്വഭൂമിയുമായുള്ളോവേ, ദൈവത്തിന്നു ഘോഷിപ്പിൻ;
2അവന്റെ നാമത്തിന്റെ മഹത്വം കീൎത്തിപ്പിൻ;
അവന്റെ സ്തുതി മഹത്വീകരിപ്പിൻ.
3നിന്റെ പ്രവൃത്തികൾ എത്ര ഭയങ്കരം;
നിന്റെ ശക്തിയുടെ വലിപ്പത്താൽ ശത്രുക്കൾ നിനക്കു കീഴടങ്ങും;
4സൎവ്വഭൂമിയും നിന്നെ നമസ്കരിച്ചു പാടും;
അവർ നിന്റെ നാമത്തിന്നു കീൎത്തനം പാടും എന്നിങ്ങനെ ദൈവത്തോടു പറവിൻ.

സേലാ.
5വന്നു ദൈവത്തിന്റെ പ്രവൃത്തികളെ നോക്കുവിൻ;
അവൻ മനുഷ്യപുത്രന്മാരോടുള്ള തന്റെ പ്രവൃത്തിയിൽ ഭയങ്കരൻ.
6അവൻ സമുദ്രത്തെ ഉണങ്ങിയ നിലമാക്കി;
അവർ കാൽനടയായി നദി കടന്നുപോയി;
അവിടെ നാം അവനിൽ സന്തോഷിച്ചു.
7അവൻ തന്റെ ശക്തിയാൽ എന്നേക്കും വാഴുന്നു;
അവന്റെ കണ്ണു ജാതികളെ നോക്കുന്നു;
മത്സരക്കാർ തങ്ങളെ തന്നേ ഉയൎത്തരുതേ.

സേലാ.
8വംശങ്ങളേ, നമ്മുടെ ദൈവത്തെ വാഴ്ത്തുവിൻ;
അവന്റെ സ്തുതിയെ ഉച്ചത്തിൽ കേൾപ്പിപ്പിൻ.
9അവൻ നമ്മെ ജീവനോടെ കാക്കുന്നു;
നമ്മുടെ കാലടികൾ വഴുതുവാൻ സമ്മതിക്കുന്നതുമില്ല.
10ദൈവമേ, നീ ഞങ്ങളെ പരിശോധിച്ചിരിക്കുന്നു;
വെള്ളി ഊതിക്കഴിക്കുമ്പോലെ നീ ഞങ്ങളെ ഊതിക്കഴിച്ചിരിക്കുന്നു.
11നീ ഞങ്ങളെ വലയിൽ അകപ്പെടുത്തി;
ഞങ്ങളുടെ മുതുകത്തു ഒരു വലിയ ഭാരം വെച്ചിരിക്കുന്നു.
12നീ മനുഷ്യരെ ഞങ്ങളുടെ തലമേൽ കയറി ഓടിക്കുമാറാക്കി;
ഞങ്ങൾ തീയിലും വെള്ളത്തിലും കൂടി കടക്കേണ്ടിവന്നു;
എങ്കിലും നീ ഞങ്ങളെ സമൃദ്ധിയിലേക്കു കൊണ്ടുവന്നിരിക്കുന്നു.
13ഞാൻ ഹോമയാഗങ്ങളുംകൊണ്ടു നിന്റെ ആലയത്തിലേക്കു വരും;
എന്റെ നേൎച്ചകളെ ഞാൻ നിനക്കു കഴിക്കും.
14ഞാൻ കഷ്ടത്തിൽ ആയിരുന്നപ്പോൾ
അവയെ എന്റെ അധരങ്ങളാൽ ഉച്ചരിച്ചു, എന്റെ വായാൽ നേൎന്നു.
15ഞാൻ ആട്ടുകൊറ്റന്മാരുടെ സൌരഭ്യവാസനയോടു കൂടെ
തടിപ്പിച്ച മൃഗങ്ങളെ നിനക്കു ഹോമയാഗം കഴിക്കും;
ഞാൻ കാളകളെയും കോലാട്ടുകൊറ്റന്മാരെയും അൎപ്പിക്കും.

സേലാ.
16സകലഭക്തന്മാരുമായുള്ളോരേ, വന്നു കേൾപ്പിൻ;
അവൻ എന്റെ പ്രാണന്നു വേണ്ടി ചെയ്തതു ഞാൻ വിവരിക്കാം.
17ഞാൻ എന്റെ വായ് കൊണ്ട് അവനോടു നിലവിളിച്ചു;
എന്റെ നാവിന്മേൽ അവന്റെ പുകഴ്ച ഉണ്ടായിരുന്നു.
18ഞാൻ എന്റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നുവെങ്കിൽ
കൎത്താവു കേൾക്കയില്ലായിരുന്നു.
19എന്നാൽ ദൈവം കേട്ടിരിക്കുന്നു;
എന്റെ പ്രാൎത്ഥനാശബ്ദം ശ്രദ്ധിച്ചിരിക്കുന്നു;
20എന്റെ പ്രാൎത്ഥന തള്ളിക്കളയാതെയും
തന്റെ ദയ എങ്കൽനിന്നു എടുത്തുകളയാതെയും ഇരിക്കുന്ന ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.
Copyright information for Mal1910